നിത്യസഹായ മാതാവിന്റെ നൊവേന

അത്ഭുത ശക്തിയുള്ള നിത്യസഹായ മാതാവിന്റെ നൊവേന

പ്രാരംഭ ഗാനം
നിത്യസഹായമാതേ പ്രാർത്ഥിക്ക
ഞങ്ങള്‍ക്കായി നീ
നിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീ
പ്രാർത്ഥിക്ക സ്നേഹനാഥേ
(മൂന്നുപ്രാവശ്യം)
(മുട്ടുകുത്തുന്നു)

വൈദികന്‍:ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ, നീ ഞങ്ങളുടെ നിത്യസഹായവും അഭയസ്ഥാനവും പ്രതീക്ഷയുമാകുന്നു.

ജനങ്ങള്‍: ഞങ്ങള്‍ ഇന്ന് അങ്ങേ സന്നിധിയില്‍ അണഞ്ഞിരിക്കുന്നു.അങ്ങ് ഞങ്ങള്‍ക്കുവേണ്ടി സബാധിച്ചിരിക്കുന്ന എല്ലാ നന്‍മകള്‍ക്കയും. ഞങ്ങള്‍ ദൈവത്തിന് കൃതജ്ഞതയര്‍പ്പിക്കുന്നു. നിത്യസഹായമാതാവേ ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു. നിരന്തരം അങ്ങേക്ക് ശുശ്രൂഷ ചെയ്തുകൊണ്ടും, ഞങ്ങളുടെ ശക്തിക്കനുസൃതമായി മറ്റുള്ളവരെ അങ്ങേ സന്നിധിയിലേക്കാനയിച്ചുകൊണ്ടും, അങ്ങയുടെ നേര്‍ക്കുളള സ്നേഹം ഞങ്ങള്‍ പ്രകടിപ്പിച്ചുകൊള്ളമെന്ന് ഞങ്ങള്‍ പ്രതിജ്ഞ്ഞ ചെയ്യുന്നു.

വൈദികന്‍: ദൈവസന്നിധിയില്‍ ശക്തിയുളള നിത്യസഹായമാതാവേ ഈ നന്മകള്‍ ഞങ്ങള്‍ക്കായി നീ വാങ്ങിതരണമേ.

ജനങ്ങള്‍: പ്രലോഭനങ്ങളില്‍ വിജയം വരിക്കുന്നതിനുളള ശക്തിയും, ഈശോമിശിഹായോടുളള പരിപൂര്‍ണ സ്നേഹവും നന്‍മരണവും വഴി അങ്ങയോടും അങ്ങേ തിരുക്കുമാരനോടും കൂടെ നിത്യമായി ജീവിക്കുന്നതിന് ഞങ്ങള്‍ക്കിടയാകട്ടെ.

വൈദികന്‍: നിത്യസഹായമാതാവേ!
ജനങ്ങള്‍: ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

സമൂഹ പ്രാര്‍ത്ഥന
വൈദികന്‍: മിശിഹാ കര്‍ത്താവേ അങ്ങേ മാതാവായ മറിയത്തിന്റെ അപേക്ഷയാല്‍ കാനായില്‍വച്ച് അങ്ങ് വെള്ളം വീഞ്ഞാക്കിയല്ലോ, ഇപ്പോള്‍ നിത്യസഹായമാതാവിനെ വണങ്ങുന്നതിനായി ഇവിടെ സമ്മേളിച്ചിരിക്കുന്ന ഈ ദൈവജനത്തെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ യാചനകള്‍ അങ്ങ് സാധിച്ചുതരികയും ആത്മാര്‍ത്ഥമായ ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കുകയും ചെയ്യണമേ.

ജനങ്ങള്‍: ഓ!നിത്യസഹായമാതാവേ ഞങ്ങള്‍ ശക്തിയേറിയ അങ്ങയുടെ തിരുനാമം വിളിച്ചപേക്ഷിക്കുന്നു. അങ്ങ് ജീവിക്കുന്നവരെ പാലിക്കുന്നവളും മരിക്കുന്നവരെ രക്ഷിക്കുന്നവളുമാകുന്നല്ലോ.അങ്ങേ നാമം എപ്പോഴും പ്രത്യേകിച്ചു പരീക്ഷകളിലും മരണസമയത്തും ഞങ്ങളുടെ അധരങ്ങളില്‍ ഉണ്ടായിരിക്കും. അങ്ങയുടെ നാമം ഞങ്ങള്‍ക്ക് ശക്തിയും ശരണവുമാകുന്നു. അനുഗ്രഹിതയായ നാഥേ ഞങ്ങള്‍ അങ്ങയെ വിളിക്കുബോഴൊക്കെയും ഞങ്ങളെ സഹായിക്കണമേ. അങ്ങയുടെ നാമം ഉച്ചരിക്കുന്നതുകൊണ്ടുമാത്രം ഞങ്ങള്‍ തൃപ്തരാകുകയില്ല, അങ്ങ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ നിത്യ സഹായ മാതാവാകുന്നുവെന്ന് അനുദിന ജീവിതത്തില്‍ ഞങ്ങള്‍ പ്രഖ്യാപനം ചെയ്യുന്നതുമാണ്.

വൈദികന്‍: ഭൗതികാവശ്യങ്ങള്‍ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം

ജനങ്ങള്‍: ഓ!നിത്യസഹായമാതാവേ ഏറ്റം വലിയ ശരണത്തോടെ ഞങ്ങളങ്ങയെ വണങ്ങുന്നു, ഞങ്ങളുടെ അനുദിന ജീവിതത്തിലെ ബുദ്ധിമുട്ടുകളില്‍ അവിടുത്തെ സഹായം ഞങ്ങള്‍ അപേക്ഷിക്കുന്നു.പരീക്ഷകളും ദുരിതങ്ങളും ഞങ്ങളെ ക്ലേശിതരാക്കുന്നു പ്രതികൂല സാഹചര്യങ്ങളും വേദനാജനകമായ പോരായ്മകളും ഞങ്ങളുടെ ജീവിതത്തെ ശോകാവൃതമാക്കുന്നു. എല്ലായിടത്തും ഞങ്ങള്‍ കുരിശിനെയാണ് അഭിമുഖീകരിക്കുന്നത്.കരുണാദ്രയായ മാതാവേ ഞങ്ങളില്‍ കണിയണമേ,ഞങ്ങളുടെ സങ്കടങ്ങളില്‍നിന്നു ഞങ്ങളെ മോചിപ്പിക്കണമേ തുടര്‍ന്നു സഹിക്കുവാനാണ് ദൈവതിരുമനസെങ്കില്‍ അവ സന്തോഷത്തോടും ക്ഷമയോടും കൂടി സ്വീകരിക്കുവാനുളള ശക്തി ഞങ്ങള്ക്ക് നല്‍കണമേ. ഓ!നിത്യസഹായമാതാവേ ഈ വരങ്ങളൊക്കെയും ഞങ്ങളുടെ നന്മകളില്‍ ആശ്രയിക്കാതെ അങ്ങയുടെ സ്നേഹത്തിലും ശക്തിയിലും ശരണംവച്ച് ഞങ്ങള്‍ അപേക്ഷിക്കുന്നു.

അര്‍ത്ഥനകള്‍

വൈദികന്‍: നമുക്കു പ്രാര്‍ത്ഥിക്കാം, ഞങ്ങളുടെ പരിശുദ്ധ പിതാവ് (പേര്) മാര്‍പ്പാപ്പാക്കും ഞങ്ങളുടെ മെത്രാന്‍മാര്‍കും വൈദികര്‍ക്കും, ഞങ്ങളുടെ രാജ്യത്തിലെ എല്ലാ നേതാക്കന്‍മാര്‍ക്കും ജനങ്ങള്‍ക്കും വിജ്ഞാനവും വിവേകവും നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
വൈദികന്‍:എല്ലാ മനുഷ്യരും സാമൂഹ്യസമാധാനത്തിലും മതൈക്യത്തിലും സ്നേഹസഹോദരങ്ങളെപ്പോലെ ജീവിക്കുന്നതിനുളള അനുഗ്രഹം നല്‍കണമേ.

ജനങ്ങള്‍:കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
വൈദികന്‍:ഈ നവാനാളില്‍ സംബന്ധിക്കുന്ന യുവതിയുവാക്കന്‍മാര്‍ക്ക് പരിശുദ്ധാരൂപിയുടെ തുണയില്‍ ആവൃടെ ജീവിതാന്തസു തിരഞ്ഞെടുക്കുവാനുളള അനുഗ്രഹം നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.

വൈദികന്‍: ഈ നവാനാളില്‍ സംബന്ധിക്കുന്ന എല്ലാവരും അങ്ങേ തിരുമനസ്സിനൊത്തവണം അവരുടെ ആരോഗ്യം പരിരക്ഷിക്കുന്നതിനും, രോഗികള്‍ അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിനുമുളള അനുഗ്രഹം നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.

വൈദികന്‍: ഞങ്ങളുടെ ഇടയില്‍നിന്നു വേര്‍പിരിഞ്ഞുപോയ നവനാള്‍ ഭക്തരുടെയും എല്ലാ വിശ്വാസികളുടെയും ആത്മാക്കള്‍ക്ക് നിത്യവിശ്രമം നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.

വൈദികന്‍: ഈ നവനാളിന്റെയും ഇവിടെ സന്നിഹിതരായിരിക്കുന്ന എല്ലാവരുടെയും പ്രത്യേക നിയോഗങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും സഹായവും നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.

വൈദികന്‍: എല്ലാ മനുഷ്യരും അങ്ങേ ദിവ്യ പ്രകാശം ദര്‍ശിക്കുന്നതിനും, അങ്ങേ സ്നേഹതീഷ്ണത അനുഭവിക്കുന്നതിനും അനുഗ്രഹം നല്‍കണമേ.

ജനങ്ങള്‍: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.

വൈദികന്‍: നിശബ്ദമായി നമ്മുടെ വ്യക്തിപരമായ അര്‍ത്ഥനകള്‍ നിത്യസഹായമാതാവിന് സമര്‍പ്പിക്കാം.

കൃതജഞതാര്‍പ്പണം
പ്രസാദവരത്തിന്റെ നവജീവന്‍ ഞങ്ങള്‍ക്കു നല്കിയിരുന്നതിനാല്‍ കര്‍ത്താവേ അങ്ങ് ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.

ജനങ്ങള്‍:കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.

വൈദികന്‍: സഭയുടെ കൗദാശിക ജീവിതത്തില്‍നിന്നും ഞങ്ങള്‍ സ്വീകരിക്കുന്ന എല്ലാ നന്‍മകള്‍ക്കുവേണ്ടിയുളള ഞങ്ങളുടെ കൃതജ്ഞത സ്വീകരിക്കണമേ.

ജനങ്ങള്‍:കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.

വൈദികന്‍: ഞങ്ങളുടെ ന്വനാല്‍ കുടുംബത്തിന് നല്‍കിയിരിക്കുന്ന ആദ്ധ്യാത്മികവും ഭൗതികവുമായ എല്ലാ അനുഗ്രഹങ്ങള്‍ക്കുംവേണ്ടി ഞങ്ങളുടെ കൃതജ്ഞത അങ്ങ് സ്വീകരിക്കണമേ.

ജനങ്ങള്‍: കര്‍ത്താവേ ഞങ്ങളുടെ മാതാവായ മറിയം വഴി അങ്ങേക്ക് ഞങ്ങള്‍ നന്ദി പറയുന്നു.

വൈദി: നമുക്കുലഭിച്ച എല്ലാ ഉപകാരങ്ങള്‍ക്കുംവേണ്ടി നിത്യസഹായമാതാവിന് കൃതജ്ഞ്തയര്‍പ്പിക്കാം (നിശബ്ദം)

മറിയമേ നിന്റെ ചിത്രത്തില്‍നിന്നാ (എഴുന്നേല്‍ക്കുന്നു)
മറിയമേ നിന്റെ ചിത്രത്തില്‍ നിന്നാ
നേത്രങ്ങള്‍ കൊണ്ടു നോക്കുക
നിന്‍പാദെ ഇതാ നിന്‍മക്കള്‍ വന്നു
നില്‍ക്കുന്നു അമ്മേ കാണുക
മാധുര്യമേറും നിന്‍നേത്രങ്ങള്‍ ഹാ!
ശോകപൂര്‍ണ്ണങ്ങളാണല്ലോ
ആ നിന്റെ തിരുനേത്രങ്ങള്‍കൊണ്ടു
നോക്കുക മക്കള്‍ ഞങ്ങളെ.

വി. ഗ്രന്ഥപാരായണം

രോഗികള്‍ക്ക് ആശീര്‍വ്വാദം (മുട്ടുകുത്തുന്നു)

വൈദികന്‍: നമുക്കു പ്രാര്‍ത്ഥിക്കാം.

ജനങ്ങള്‍: കര്‍ത്താവേ ശരീരസ്വാസ്ഥ്യം മൂലം ക്ലേശിക്കുന്ന അങ്ങേ ദാസരെ തൃക്കണ്‍ പാര്‍ക്കണമേ, അങ്ങ് സൃഷ്ടിച്ച ആത്മാക്കള്‍ക്ക് ശക്തിയും ജീവനും നല്‍കണമേ. അങ്ങനെ സഹനംവഴി ഞങ്ങള്‍ പവിത്രികൃതരാവുകയും ശുദ്ധരാക്കപ്പെടുകയും അങ്ങേ കാരുണ്യത്താല്‍ ഞങ്ങള്‍ വേഗം രോഗവിമുക്തരാവുകയും ചെയ്യട്ടെ. ഈ യാചനകളെല്ലാം കര്‍ത്താവിശോമിശിഹാവഴി ഞങ്ങള്‍ക്കു തന്നരുളണമേ. ആമ്മേന്‍.

വൈദികന്‍: (ജനങ്ങളുടെ നേരെ കൈ വിരിച്ച് പിടിച്ചുകൊണ്ടു) നിങ്ങളെ സംരക്ഷിക്കുവാന്‍ കര്‍ത്താവിശോമിശിഹാ നിങ്ങളോടു കൂടി ഉണ്ടായിരിക്കട്ടെ നിങ്ങളെ പരിപാലിക്കാന്‍ അവിടുന്ന് നിങ്ങളില്‍ വസിക്കട്ടെ.നിങ്ങളെ നയിക്കുവാന്‍ അവിടുന്ന് നിങ്ങളുടെ മുന്‍പിലും നിങ്ങളെ പരിരക്ഷിക്കുവാന്‍ നിങ്ങളുടെ പിന്‍പിലും നിങ്ങളെ അനുഗ്രഹിക്കുവാന്‍ നിങ്ങളുടെ മുകളിലും ഉണ്ടായിരിക്കട്ടെ. പിതാവിന്റെയും പുത്രന്റെയും നാമത്തില്‍

ജനങ്ങള്‍:ആമ്മേന്‍.

സമൂഹത്തിന്റെ  വിശ്വാസം ഏറ്റുപറയുന്നു.

വൈദികന്‍: നമ്മുടെ സമൂഹത്തിന്റെ വിശ്വാസം നമുക്കേറ്റുപറയാം

ജനങ്ങള്‍: ഓ!നിത്യസഹായമാതാവേ അങ്ങ് സമ്പന്നയും  ഉദാരമതിയുമാകുന്നു. ദൈവം ഞങ്ങള്‍ക്കായി നല്കുന്ന എല്ലാ ദാനങ്ങളും അങ്ങ് വിതരണം ചെയ്യുന്നു, അങ്ങ് പാപികളുടെ പ്രതീക്ഷയാകുന്നു. പ്രിയപ്പെട്ട മാതാവേ അങ്ങയുടെ പക്കലേക്ക് തിരിയുന്ന ഞങ്ങളുടെ സഹായത്തിനെത്തണമെ. അങ്ങയുടെ കരങ്ങളില്‍ രക്ഷയുണ്ട്.  ഞങ്ങള്‍ അങ്ങയുടെ കരങ്ങളിലാകുന്നുവല്ലോ, ഞങ്ങള്‍ അങ്ങയുടെ മക്കളാകുന്നു. പ്രിയം നിറഞ്ഞ മാതേ ഞങ്ങളെ രക്ഷിക്കണമേ, അങ്ങ് ഞങ്ങളെ സംരക്ഷിക്കുന്നുവെങ്കില്‍ ഞങ്ങള്‍ക്കൊന്നും ഭയപ്പെടാനില്ല. മിശിഹായില്‍നിന്ന് ഞങ്ങള്‍ക്കു പാപമോചനം പ്രാപിച്ചുതരണമേ.
അങ്ങ് മിശിഹായോടുകൂടിയായിരിക്കുബോള്‍ സകല നാരകിയ ശക്തികളെക്കാളും ശക്തിയുള്ളവളാകുന്നു. അങ്ങയുടെ സമീപത്തുനിന്നുകൊണ്ടു അവിടുത്തെ തിരുക്കുമാരനും ഞങ്ങളുടെ സഹോദരനുമായ ന്യായാധിപനെ അഭിമുഖീകരിക്കുവാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്കു പ്രലോഭനമുണ്ടാകുബോള്‍ അങ്ങയുടെ സഹായം തേടാതെ നഷ്ടപ്പെട്ട മക്കളായിത്തീരുമോ എന്നതാണ് ഞങ്ങളുടെ ഭയം. ആകയാല്‍ നിത്യസഹായ മാതാവേ ഞങ്ങള്‍ക്കു പാപങ്ങളുടെ മോചനവും ഈശോയോടുളള സ്നേഹവും പ്രസാദവരത്തില്‍ അന്ത്യം വരെയുളള നിലനില്‍പ്പും എപ്പോഴും അങ്ങയുടെ സങ്കേതം തേടുന്നതിനുളള അനുഗ്രഹവും പ്രാപിച്ചുതരണമേ.

മരിയ സ്തുതി (നില്‍ക്കുന്നു)

വൈദികന്‍: എല്ലാ യുഗങ്ങളിലുമുളള ക്രിസ്ത്യാനികളോട് ചേര്‍ന്നുകൊണ്ടു നമുക്കു മറിയത്തെ പ്രകീര്‍ത്തിക്കുകയും അവിടുത്തെ ശക്തിയേറിയ സംരക്ഷണത്തിൽ നമ്മെത്തന്നെ സമര്‍പ്പിക്കുകയും ചെയ്യാം.

ജനങ്ങള്‍: നന്മനിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവ് അങ്ങയോടുകൂടെ സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.

പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയതും തമ്പുരാനോട് അപേക്ഷിക്കണമേ ആമ്മേന്‍.

വൈദികന്‍:ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍.

ജനങ്ങള്‍:സര്‍വ്വേശ്വരന്റെ പരിശുദ്ധ ദൈവമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

വൈദികന്‍:നമുക്കു പ്രാര്‍ത്ഥിക്കാം, കര്‍ത്താവായ ഈശോയേ അങ്ങയുടെ മാതാവായ മറിയത്തെ എപ്പോഴും സഹായമരുളുവാന്‍ സന്നദ്ധയുളള ഒരമ്മയായി ഞങ്ങള്‍ക്കു അങ്ങ് നല്കിയല്ലോ, ആ അമ്മയുടെ അത്ഭുതചിത്രം വണങ്ങുകയും അവളുടെ മാതൃസഹായം ഉത്സാഹപൂര്‍വം തേടുകയും ചെയ്യുന്ന ഞങ്ങള്‍ പരിത്രാണത്തിന്റെ ഫലം എന്നുമനുഭവിക്കുവാന്‍ ഇടയാക്കണമെന്ന് നിത്യമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ജനങ്ങള്‍:ആമ്മേന്‍.

മറിയമേ നിന്റെ  നിത്യസഹായം
മറിയമേ നിന്റെ  നിത്യസഹായം
തേടുന്നു ഞങ്ങളമ്മേ
മക്കളെന്നോര്‍ത്തുനീ ഞങ്ങള്‍തന്‍ പ്രാര്‍ത്ഥന
ഒക്കെയും കേള്‍ക്കണമേ.
ഭാഗ്യവിഹീനിതരെ നിത്യവും കാത്തിടാന്‍
കെൽപ്പെഴും താങ്ങായ് നിന്നെ
നിന്‍പുത്രനെല്‍പ്പിച്ചു ഭാരമതേറ്റ നീ
ഞങ്ങളെ കാത്തിടണേ.

ആശീര്‍വ്വാദം +

Leave a Reply

Your email address will not be published. Required fields are marked *