വി. എലിസബത്ത്

ജൂലൈ 4

രാജകുമാരിയായി ജനിക്കുകയും പീന്നീട് രാജ്ഞിയാകുകയും ചെയ്ത വിശുദ്ധയാണ് എലിസബത്ത്. സമ്പത്തും പ്രൗഡിയും അധികാരങ്ങളുമുണ്ടായിട്ടും വളരെ എളിമയോടെ ജീവിക്കുകയും യേശുവില്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്ത ഈ വിശുദ്ധയെ അപകടഘട്ടങ്ങളില്‍ ദൈവം തുണച്ചു. സ്‌പെയ്‌നിലെ അര്‍ഗോണ്‍ പ്രദേശത്തുള്ള പെഡ്രോ എന്ന രാജാവിന്റെ മകളായിരുന്നു എലിസബത്ത്. ചെറിയ പ്രായത്തില്‍ തന്നെ എലിസബത്ത് യേശുവിനെ സ്‌നേഹിച്ചു തുടങ്ങിയിരുന്നു. ദിവ്യബലിയില്‍ പങ്കെടുക്കുക, വി. കുര്‍ബാന സ്വീകരിക്കുക, ധ്യാനിക്കുക, സുവിശേഷങ്ങള്‍ വായിക്കുക തുടങ്ങിയവയിലൊക്കെ അവര്‍ വളരെ താത്പര്യം പ്രകടിപ്പിചിരുന്നു. പന്ത്രണ്ട് വയസുള്ളപ്പോള്‍ എലിസബത്തിനെ പോര്‍ചുഗലിലെ ഡെന്നീസ് രാജാവ് വിവാഹം കഴിച്ചു. ക്രൈസ്തവവിശ്വാസിയായിരുന്നില്ല രാജാവ്. പക്ഷേ, എലിസബത്തിനെ അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കാന്‍ രാജാവ് അനുവദിച്ചു. രാജ്ഞിയായെങ്കിലും വളരെ ലളിതമായ ജീവിതമാണ് എലിസബത്ത് തുടര്‍ന്നും നയി,ത്. ആര്‍ഭാടമുള്ള ജീവിതം വേണ്ടെന്നുവച്ചു. ലളിതമായ വസ്ത്രങ്ങള്‍ മാത്രം ധരിച്ചു. ആഴ്ചയില്‍ മൂന്നു ദിവസം ഉപവസിക്കുകയും ചെയ്തു. ദരിദ്രരായ പെണ്‍കുട്ടികള്‍ക്ക് വിവാഹസഹായം നല്‍കുവാനും രോഗികളെ സന്ദര്‍ശിച്ച് അവരെ സഹായിക്കുവാനും എലിസബത്ത് രാജ്ഞി സമയം കണ്ടെത്തി. തന്റെ ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിലും ഭാര്യയുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതിലും ഒരു വീഴ്ചയും എലിസബത്ത് വരുത്തിയിരുന്നില്ല. എന്നാല്‍, രാജാവിനെ തെറ്റിദ്ധരിപ്പിക്കാനും രാജ്ഞിയുമായി അകറ്റുവാനും രാജാവിന്റെ അംഗരക്ഷകരില്‍ ഒരാള്‍ ശ്രമിച്ചു. രാജ്ഞിയും അവരുടെ ഭടന്‍മാരില്‍ ഒരാളും തമ്മില്‍ പതിവില്‍ കവിഞ്ഞ അടുപ്പമുണ്ടെന്ന് അംഗരക്ഷകന്‍ രാജാവിനോട് പറഞ്ഞു. തെറ്റിദ്ധരിക്കപ്പെട്ട രാജാവ് രാജ്ഞിയുടെ ഭടനെ വധിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍, മറ്റാരും അറിയാതെ രഹസ്യമായി അവനെ കൊല്ലാനാണ് രാജാവ് ആഗ്രഹിച്ചത്. ആരാച്ചാരോട് രാജാവ് പറഞ്ഞു: ”എന്റെ കല്‍പനയും കൊണ്ട് ഒരാള്‍ വരും. അയാളെ തീച്ചൂളയിൽ ഇട്ട് കൊല്ലണം.” ആരാച്ചാര്‍ സമ്മതിച്ചു. രാജ്ഞിയുമായി ബന്ധമുണ്ടെന്ന് സംശയി, ഭടനെ രാജാവ് വിളിച്ച് ഒരു കല്‍പന കൊടുത്തു. ‘ഇത് ആരാച്ചാര്‍ക്ക് കൊണ്ടു കൊടുക്കുക.’ ഭടന്‍ കല്‍പനയുമായി പോയി. പോകുന്നവഴിക്ക് ദേവാലയത്തിനു മുന്നിലെത്തിയപ്പോള്‍ അവിടെ കയറാനും വി. കുര്‍ബാന കാണാനും അയാള്‍ക്കു തോന്നി. രാജാവിനെ തെറ്റിദ്ധരിപ്പിച്ച അംഗരക്ഷകന്‍ അപ്പോള്‍ ആ വഴി വന്നു. ”ഇത് ആരാച്ചാര്‍ക്കുള്ള രാജകല്‍പനയാണ്. ഇതൊന്ന് അയാള്‍ക്കു കൊടുക്കാമോ?” എന്നു ചോദിച്ചു. അംഗരക്ഷകന്‍ സമ്മതിച്ചു. അയാള്‍ അതുമായി പോയി തീച്ചൂളയില്‍ വീണ് കൊല്ലപ്പെട്ടു. ഇതേസമയത്ത് തന്നെ, രാജാവിന് തന്റെ തെറ്റു മനസിലായിരുന്നു. ഇതിനകം തന്നെ അയാള്‍ കൊല്ലപ്പെട്ടു കാണും എന്നു കരുതി അദ്ദേഹം അസ്വസ്ഥനായി. എന്നാല്‍, ഭടന്‍ ഒരു കുഴപ്പവുമില്ലാതെ തിരികെയെത്തിയത് കണ്ടതോടെ രാജ്ഞിയുടെ വിശുദ്ധി രാജാവ് അംഗീകരിച്ചു. ഭര്‍ത്താവ് മരിക്കുന്നതു വരെ അദ്ദേഹത്തെ ശുശ്രൂഷിച്ച് എലിസബത്ത് രാജ്ഞി ജീവിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അവര്‍ ഫ്രാന്‍സിഷ്യന്‍ സഭയില്‍ ചേര്‍ന്നു. വി. എലിസബത്ത് മരണം വരെ അവിടെ ജീവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *